ആലപ്പുഴ കാണാൻ എത്തിയ ഓസ്ട്രേലിയൻ സ്വദേശിനിയുമായുള്ള പ്രണയവും ബാക്കി പത്രങ്ങളും രസകരമായി പറഞ്ഞ് അഞ്ജു അഹം. അതിർത്തികൾ കീഴടക്കിയ പ്രണയകഥകൾ ഏറ്റെടുക്കുകയാണ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും.
കൊറോണയ്ക്ക് നാലു മാസം മുൻപ് തുടങ്ങിയ ഒരു സാധാരണ ഹോം സ്റ്റേ. അവിടം മുതൽ കേൾക്കണം ഒരുപാട് ത്രില്ല് കിട്ടണമെങ്കിൽ. ട്രോളരുത് എന്ന് പറഞ്ഞാണ് യുവാവ് തന്റെ പ്രണയം പറയുന്നത്.
അഞ്ജു അഹം പങ്കുവെച്ച ലവ് സ്റ്റോറി ഇങ്ങനെ വായിക്കാം :
ഒരുപാട് പേര്‍ ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങൾ ഒരുമിച്ചതെന്ന്. ട്രോളരുത്!. അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണയ്ക്ക് നാലു മാസം മുൻപ് ഞാനൊരു സാധാരണ ഹോം സ്റ്റേ തുടങ്ങി. ബാക്പാക്കേഴ്സിനെ മാത്രം ലക്ഷ്യംവച്ചായിരുന്നു. കടവും ഇടവും എടുത്ത് എല്ലാവരെയും പോലെ ഒരു ബിസിനസ് തുടങ്ങി എന്ന് പറയുന്നതായിരിക്കും ശരി.

12 വർഷത്തെ ഹോസ്പിറ്റാലിറ്റി എക്സ്പീരിയൻസും ഇ–മാർക്കറ്റിങ്ങിലെ അറിവും മാത്രമായിരുന്നു കൈ മുതൽ. കൂട്ടുകാരും നല്ല പിന്തുണ നൽകി. നല്ല റിവ്യൂ ഉണ്ടെങ്കിലേ ഗസ്റ്റ് വരൂ. അതിനായി ഏതു തലവേദന ഗസ്റ്റ് വന്നാലും ചിരിച്ചു സ്വീകരിക്കാൻ തയ്യാറായി നിന്നു. കുറഞ്ഞ ശമ്പളത്തിന് ഒരു സ്റ്റാഫിനെ കിട്ടാത്തതിനാൽ ഞാൻ തന്നെ എല്ലാ ജോലിയും ചെയ്തു.
കൂടുതൽ വരുമാനത്തിനായി യോഗയും പഠിപ്പിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ കെറിയുടെ ബുക്കിങ് വന്നു. ചെക്ക് ഇൻ കഴിഞ്ഞ് പൊതുവെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. ഒന്നു രണ്ട് മനോഹരമായ തേപ്പ് മുൻപ് കിട്ടിയതുകൊണ്ട് സാധാരണ ഞാൻ ആരെയും അടുപ്പിക്കാറില്ല.
കെറി നേപ്പാളിൽ സോഷ്യൽ വർക്കിൽ ഇന്റേൺഷിപ് കഴിഞ്ഞ് കേരളത്തിൽ ചെറിയ ഒരു പ്രോജക്റ്റ് ചെയ്യാൻ വന്നതാണ്. രണ്ടു ദിവസം മാത്രം ആലപ്പുഴയിൽ ഉള്ളൂ. ഇന്ത്യയിലേക്ക് ആദ്യമായാണു വരുന്നത്. പുറത്ത് ബീച്ചിൽ ഒറ്റയ്ക്ക് പോകാൻ മടിയായിരുന്നു. എന്നോട് കുടെ വരാമോയെന്നു ചോദിച്ചു. ഒരു 5 സ്റ്റാർ റിവ്യു കിട്ടാൻ സാധ്യത ഉള്ളതുകൊണ്ട് ഒന്നും ആലോചിക്കാതെ കൂടെ പോയി.
2 ദിവസം കഴിഞ്ഞാൽ കേരളം വിടുന്ന മദാമ്മയോട് കൂടുതൽ എന്തു പറയാൻ, പ്രത്യേകിച്ച് ഓസ്ട്രേലിയകാരിയോട്. പൊതുവെ അവർ തണ്ടുകാരാണ്. മുൻപ് നമ്മുടെ സച്ചിനോട് ഓസ്ട്രേലിയൻസ് എന്തെല്ലാം ചെയ്തിരിക്കുന്നു. സ്വന്തം സംസ്കാരവും പാരമ്പര്യവും അതിമനോഹരം എന്നു വിശ്വസിച്ച ഞാൻ മുൻപ് ചൊറിയാൻ വന്ന വെള്ളക്കാരെ മാന്തി പൊളിച്ചു വിട്ടിട്ടുണ്ട്.
പക്ഷേ കെറി ഞാൻ മനസിലാക്കിയ വെസ്റ്റേൺ സ്ത്രീകളെ പോലെ ആയിരുന്നില്ല. ശുദ്ധഗതിക്കാരിയും സമാന ചിന്താഗതി ഉള്ളവളും ആണെന്നു മനസ്സിലായി. മൂക്കത്താണ് ശുണ്ഠിയെന്ന് പിന്നെയാണു പിടികിട്ടിയത്. പൊതുവായ കാര്യങ്ങൾ സംസാരിച്ചതോടെ ഞങ്ങൾ കൂടുതൽ അടുത്തു. പക്ഷേ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാവുന്നതുകൊണ്ട് അടുത്ത ദിവസം കൂടുതൽ മുഖം കൊടുക്കാതെ കടന്നു പോയി.
പിറ്റേന്ന് ചെക്ക്ഔട്ട് ആയി. ആലപ്പുഴ വഴി തിരുവനന്തപുരം ട്രെയിൻ സമയത്ത് ഇല്ലാത്തതുകൊണ്ട് ബസിൽ പോകമെന്നായി. ഞാൻ സഹായിക്കാമെന്നും ഏറ്റു. ബസ് സ്റ്റാന്‍ഡിൽ ആണേൽ തിരക്കോടു തിരക്ക്. അവസാനം നിർത്താൻ പോകുന്ന ഒരു സൂപ്പർ ഫാസ്റ്റിൽ, ലഗേജ് വച്ച് സീറ്റ് റിസർവ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് ഞാൻ കാണിച്ചു കൊടുത്തു. അതു കണ്ടിട്ടാണോ അതോ അവളെ പറഞ്ഞു വിടാൻ ഞാൻ ആത്മാർഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല കണ്ണ് നിറയുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു.
പിന്നെ എന്നും ഫോൺ വിളിക്കും. അവൾ പോയ സ്ഥലങ്ങളെയും കാഴ്ചകളെയും പറ്റി പറയും. ഇന്ത്യയിൽ ഒറ്റക്കാണെന്ന തോന്നൽ വേണ്ട നീ എന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടോളു എന്നു ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ അവൾ രാജസ്ഥാൻ എത്തി. ദൂരം കുടുതോറും ഇഷ്ടവും കൂടി വന്നു.അവസാനം ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് അവൾക്ക് എന്നെ കാണാനാകുമോ എന്നു ചോദിച്ചു.
പീക്ക് സീസണിൽ ബിസിനസ് വിട്ടു പോകുന്നത് റിസ്ക് ആണെന്ന് മനസിലാക്കിയിട്ടും, ഏതാനും ദിവസം മാത്രം അടുത്തറിയാവുന്ന ഒരു വെള്ളക്കാരിയെ കാണാൻ അങ്ങ് രാജസ്ഥാൻ വരെ പോകുന്നത് മണ്ടത്തരം എന്നു കരുതിയ സുഹൃത്തുക്കൾ ഉണ്ടായിട്ടും വരാം എന്നു ഞാൻ വാക്ക് പറഞ്ഞു. പക്ഷേ അടുത്ത 10 ദിവസം കെറി വിപാസന മെഡിറ്റേഷനു ജോയിൻ ചെയ്യുകയാണ്.

10 ദിവസം ആരോടും സംസാരിക്കാൻ പറ്റില്ല. അത് ആ ആശ്രമത്തിന്റെ നിയമം ആണ്. 11 ാം ദിവസം ഞാൻ കണ്ടോളാം എന്നു പറഞ്ഞു. പിന്നെയുള്ള 10 ദിവസം കൊടും നിശബ്ദത. അവൾ വിളിച്ച ഫോൺ റെക്കോർഡ് ഇല്ലെങ്കിൽ അങ്ങനെ ഒരു ആൾ ഈ ഭൂമിയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം (ഫേസ്ബുക് ഞാൻ ചോദിച്ചിരുന്നില്ല).
മെഡിറ്റേഷൻ കഴിഞ്ഞാൽ അവൾക്ക് തിരിച്ചു പോകൻ 2 ദിവസം ഉണ്ട്. അങ്ങനെ ഒരു മാസം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. മൊത്തത്തിൽ ഒരു പുകമറ. അത് ഒരു കോഫി കുടിച്ചപ്പോൾ മാറിക്കിട്ടി. എനിക്ക് ഇടയ്ക്ക് വരുന്ന ഫോൺ കോൾ ശ്രദ്ധിച്ചിട്ടായിരിക്കും ഇവിടെ വരെ വന്നത് ബുദ്ധിമുട്ടയോ എന്നു ചോദിച്ചു. നിന്നെ കാണാതെ പോയിരുന്നെങ്കിൽ അതിലേറെ ബുദ്ധിമുട്ടായേനെ എന്നു മറുപടി കൊടുത്തു.
അതോടുകുടെ അവൾ ഫ്ലൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്തു. എന്നിട്ട് അടുത്ത മാസത്തേക്ക് ഒരെണ്ണം ബുക്ക് ചെയ്തു. പുറകെ അവളുടെ വീട്ടീന്ന് കോൾ വന്നു. എന്നെ സൂക്ഷിക്കണം എന്നൊക്ക പറയുന്നത് ഞാൻ ചെവി വട്ടം പിടിച്ചു കേട്ടു. എന്തോ ഞങ്ങള്‍ പരസ്പരം വിശ്വസിച്ചു. അടുത്ത ഒരു മാസം നോർത്ത് ഇന്ത്യ മുഴുവൻ കറങ്ങി. കൂടുതൽ അടുത്തു മനസിലാക്കി.
തിരിച്ചു പോയി വീട്ടിൽ പറഞ്ഞു. എല്ലാം ശരിയാക്കി കല്യാണം കഴിക്കാൻ തീരുമാനിച്ചു. അവൾ പോയി രണ്ടാം ദിവസം ലോകത്തുള്ള എയർപോർട്ടുകൾ മുഴുവൻ അടച്ചു. കൊറോണ സൃഷ്‌ടിച്ച അടിയന്തരാവസ്ഥ ഞങ്ങളുടെ ബന്ധത്തെ വെല്ലുവിളിച്ചു. കുറഞ്ഞത് രണ്ടു വർഷത്തേക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോക്ക് സാധ്യമല്ല എന്ന് അവളുടെ കൂട്ടുകാരും വീട്ടുകാരും വിധിയെഴുതി.
സഹായിക്കാൻ പോയിട്ട് നല്ല ഒരു വാക്ക് പറയാൻ പോലും ആരും ഇല്ലായിരുന്നു. അതിനിടയ്ക്ക് ഓരോരുത്തന്മാർ അവളെ കോഫി കുടിക്കാനും ഡിന്നർ കഴിക്കാനും വിളിയോട് വിളി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല കെറി സുന്ദരിയാണ്. പക്ഷേ അവൾ വള്ളി പുള്ളി വിടാതെ എല്ലാം എന്നോട് പറയുമ്പോഴായിരുന്നു എനിക്ക് അതു തോന്നിയത്. അവളെ ഇവിടെ എത്തിക്കാനായി എല്ലാ വഴികളും നോക്കി.
ഒൻപതു മാസത്തിനു ശേഷം ഇന്ത്യ എൻട്രി വിസ ഓപ്പൺ ചെയ്തു. പക്ഷേ ഒന്നും ഉറപ്പില്ല. അവസാനം ഓസ്ട്രേലിയയിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പടെയുള്ള എല്ലാർക്കും മെയിൽ ചെയ്തു. ആരാണെന്നും എവിടാണെന്നും നോക്കിയില്ല ചന്നം പിന്നം മെയിൽ അയച്ചു. ഒടുവിൽ എന്റെ സത്യവാങ്മൂലവും ഐഡിയും ചോദിച്ചു കൊണ്ടുള്ള ഒരു മറുപടി വന്നു.
അങ്ങനെ പടി പടിയായി ഒരു മാസത്തിനുള്ളിൽ വിസ കിട്ടി. 5 ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി.

വാൽകഷ്ണം : ഓസ്ട്രേലിയകാരി ആയതുകൊണ്ട് ഇടയ്ക്കിടെ സ്ലെഡ്ജിങ് ചെയ്യും. അപ്പോൾ ഞാൻ അങ്ങ് ദ്രാവിഡ് ആകും. ജീവിതം എന്ന വലിയ ടെസ്റ്റിൽ ഞങ്ങൾക്ക് സമനിലയെങ്കിലും പിടിക്കണം.
