ഉറങ്ങുമ്പോള്‍ ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ചു, അനുഭവം പങ്കിട്ട് യുവതി





ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന അനുഭവം പങ്കിട്ട് യുവതി. സ്വന്തം ഭര്‍ത്താവ് ആണ് ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സ്വന്തം വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ല. മക്കള്‍ അടുത്തുവരാന്‍ ഭയന്നു. അഭയമില്ലാതായപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് സഹായത്തിനെത്തിയത്. തോറ്റുകൊടുക്കില്ലെന്നുറിച്ചാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന് യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പറയുന്നു.




പതിനേഴാം വയസ്സിലായിരുന്നു എന്റെ വിവാഹം. ഇരുപത്തിനാല് വയസ്സുള്ള ആളുമായായിരുന്നു വിവാഹം. ആദ്യദിവസം മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കണമെന്ന് മനസ്സിലായി. വീട്ടിലിരുന്നുകൊണ്ട് തുണിത്തരങ്ങൾ വിൽക്കുന്ന ഒരു ചെറിയ ബിസിനസ് ഞാനാരംഭിച്ചു. പക്ഷേ അതെന്റെ ഭർത്താവിന് ഇഷ്ടമായിരുന്നില്ല. ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു അദ്ദേഹം. പക്ഷേ വേണ്ടത്ര സമ്പാദ്യമോ വരുമാനമോ ഉണ്ടായിരുന്നില്ല.




പലയാളുകളിൽ നിന്നായി കടം വാങ്ങിയിട്ടുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും സുഹൃത്തുക്കളുമായി വീട്ടിൽ മദ്യപിച്ചിരിക്കുക പതിവായി. ഒരിക്കൽ ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. അയാൾ കത്തിയെടുത്ത് എന്റെ മുഖത്ത് വെട്ടി. അന്ന് വീട് വിട്ടിറങ്ങാൻ തീരുമാനിച്ചു. എന്നാൽ എന്നോട് വീട്ടിലേക്ക് വരേണ്ടെന്ന് അമ്മ പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നുനിന്നാൽ അനിയത്തിമാരുടെ വിവാഹം മുടങ്ങുമെന്ന് അമ്മ പറഞ്ഞു. പോകാൻ മറ്റ് സ്‌ഥലങ്ങളില്ലാതെ വന്നതോടെ ഞാനാ വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. അധികം വൈകാതെ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി.




ഒരിക്കൽ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ അവളെ വീട്ടിലെ മാലിന്യങ്ങളിടുന്ന സഞ്ചിയിലാക്കി പുറത്തേക്കെറിയാൻ നോക്കി. പൊലീസിനെ വിളിക്കുമെന്ന് അലറിയപ്പോൾ മാത്രമാണ് അയാൾ നിർത്തിയത്. രണ്ടാമത്തെ കുഞ്ഞുണ്ടായതിന് ശേഷം അയാളുടെ പെരുമാറ്റം അസഹ്യമായി. എന്റെ രണ്ട് പെൺകുഞ്ഞുങ്ങളെയും എന്നെയും നിരന്തരം മർദിക്കുമായിരുന്നു. ഒരു രാത്രി അയാൾ എന്നോട് പറഞ്ഞു, ‘നീ പണമുണ്ടാക്കുന്നത് കൊണ്ടാണ് നിനക്കിത്ര അഹങ്കാരണം. ഒരിക്കൽ നീ വീടിന് പുറത്തിറങ്ങാൻ പോലും മടിക്കുന്ന സമയം വരും, അങ്ങനെയൊരു അവസ്‌ഥയിൽ നിന്നെ ഞാൻ എത്തിക്കും.




ഞാൻ പേടിച്ചുപോയി. ഞാനെന്റെ അമ്മയോട് സഹായം അഭ്യർഥിച്ചു. എന്നാൽ അമ്മ സഹായിച്ചില്ല. വീട്ടിൽ കയറ്റിയില്ല, തിരികെ പോകാൻ പറഞ്ഞു. പോകാൻ മറ്റൊരു സ്ഥലവുമില്ലായിരുന്നു എനിക്ക്. അങ്ങനെ ആ വീട്ടിലേക്ക് ഞാൻ മടങ്ങിച്ചെന്നു. അന്ന് രാത്രി ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഞെട്ടിയെഴുന്നേറ്റപ്പോൾ എന്റെ ശരീരത്തിന് തീപിടിച്ച പോലെ തോന്നി. എന്റെ മുഖം ഉരുകുകയായിരുന്നു. എന്റെ അലർച്ച കേട്ട് അയൽവാസികൾ ഓടിയെത്തി. അവരാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. നാല് മാസം ഞാൻ ആശുപത്രിയിലായിരുന്നു.



എന്റെ വീട്ടിൽ നിന്നാരും എന്നെ സഹായിക്കാൻ വന്നില്ല. ആസിഡ് വീണ് പൊള്ളിയ മുഖമുള്ള എന്നെപ്പോലൊരാളെ അവർക്ക് വേണ്ടായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്‌മയായ സാഹസ് ഫൌണ്ടേഷനാണ് എന്നെ സഹായിച്ചത്. ചികിത്സക്ക് പണം നൽകിയത്. ഞാൻ പൊലീസിൽ പരാതി നൽകി. ഭർത്താവിപ്പോൾ ജയിലിലാണ്. ഓരോ ദിവസവും ആത്മഹത്യ ചെയ്യണമെന്ന ചിന്തയാണ്. എന്റെ സ്വന്തം മക്കൾ പോലും എന്റടുത്ത് വരാതായി. എൻ്റെ അടുത്ത വീട്ടിലെ ആളുകൾ പോലും എന്നോട് സംസാരിക്കാതായി. എൻ്റെ ഭീകരമായ മുഖമായിരുന്നു എല്ലാവരുടെയും പ്രശ്നം.








ആശുപത്രി വിട്ടപ്പോഴും എനിക്ക് സഹായമായത് സാഹസ് ഫൌണ്ടേഷനാണ്. എൻ്റെ കുഞ്ഞുങ്ങളെ ബോർഡിംഗിലയക്കാനും അവർ സഹായിച്ചു. എൻ്റെ ഭർത്താവും കുടുംബവും ചേർന്ന് എന്റെ ജീവിതം നശിപ്പിച്ചു. എനിക്കൊരു ഷോൾ കൊണ്ട് മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാകില്ല. ജോലി ലഭിക്കുന്നില്ല, താമസിക്കാൻ ഇടമില്ല. ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ പോരാട്ടത്തിൽ ഞാൻ ഒറ്റക്കാണ്. ഈ മുറിവുകൾ എന്നെ ഓർമ്മിപ്പിക്കുന്നു, തോറ്റുകൊടുക്കരുത് എന്ന്.