ദിവസവും ഓഫിസിലേക്ക് യാത്ര വിമാനത്തിൽ; ഇതാണ് ലാഭകരമെന്ന് ഇന്ത്യൻ വംശജ ഏകദേശം 700 കിലോമീറ്ററാണ് ദിവസവും സഞ്ചരിക്കുന്നത്







സ്കൂട്ടർ, കാർ, ബസ്, ട്രെയിൻ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് ആളുകൾ നിത്യേന ജോലിക്ക് പോകാറ്. ഏറ്റവും ചെലവ് കുറഞ്ഞരീതിയിൽ വേഗത്തിലെത്തുന്ന യാത്രാമാർഗങ്ങൾക്കാകും അധികപേരും മുൻതൂക്കം നൽകുക. എന്നാൽ, മലേഷ്യയിലുള്ള ഇന്ത്യൻ വംശജയായ യുവതി ദിവസവും ജോലിക്ക് പോകുന്നത് വിമാനത്തിലാണ്. ആഴ്ചയിൽ അഞ്ച് ദിവസവും ആകാശമാർഗമാണ് അവരുടെ യാത്ര. രണ്ട് മക്കളുടെ മാതാവ് കൂടിയായ റേച്ചൽ കൗറാണ് ഈ കഥയിലെ താരം. മലേഷ്യയിലെ വിമാന കമ്പനിയായ എയർ ഏഷ്യയിലെ ഫിനാൻസ് ഓപ്പറേഷൻസിൽ അസിസ്റ്റന്‍റ് മാനേജറാണ് ഇവർ.




തന്‍റെ ദിവസേനയുള്ള ദീർഘദൂര യാത്ര അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും താരതമ്യേന ചെലവ് കുറവാണെന്നും ചാനൽ ന്യൂസ് ഏഷ്യക്ക് നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നു. തന്‍റെ മക്കളോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യകാലങ്ങളിൽ കൗർ ക്വലാംപൂരിലെ ഓഫിസിന് സമീപം വീട് വാടകക്ക് എടുത്താണ് കഴിഞ്ഞിരുന്നത്. അന്നെല്ലാം ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സ്വന്തം നാടായ മലേഷ്യയിലെ മറ്റൊരു സംസ്ഥാനമായ പെനാൻങ്ങിലേക്ക് പോകാറ്. ഇതിനാൽ തന്നെ ജോലിയും കുടുംബജീവിതവും സന്തുലിതമാക്കാൻ ഇവർ പ്രയാസപ്പെടുകയായിരുന്നു.








ഇതോടെയാണ് ദിവസവും വിമാനത്തിൽ പോയിവരാനുള്ള തീരുമാനമെടുത്തത്. 2024ന്‍റെ തുടക്കം മുതലാണ് വിമാന യാത്ര ആരംഭിക്കുന്നത്. ഇതിന് ശേഷം ജോലിയും കുടുംബജീവിതവും മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നുവെന്ന് ഇവർ അഭിമുഖത്തിൽ വ്യക്തമാക്കി. ദിവസവും അതിരാവിലെ നാല് മണിക്കാണ് ഉണരുക. അഞ്ച് മണിക്ക് വീട്ടിൽനിന്ന് കാറിൽ പെനാൻങ് എയർപോർട്ടിലെത്തും. 6.30നാണ് ക്വലാലംപൂരിലേക്കുള്ള വിമാനം. വിമാനമിറങ്ങി 10 മിനിറ്റ് നടന്ന് 7.45ഓടെ ഓഫിസിലെത്തും. ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെയാണ് വീട്ടിൽ മടങ്ങിയെത്തുക. ഏകദേശം 700 കിലോമീറ്ററാണ് ഈ രീതിയിൽ അവർ ദിനേന സഞ്ചരിക്കുന്നത്. ദിവസേന വിമാനത്തിൽ യാത്ര ചെയ്താൽ







പോലും ക്വലാലംപൂരിൽ വാടകക്ക് താമസിക്കുന്നതിനേക്കാൾ ചെലവ് കുറവാണെന്ന് കൗർ പറയുന്നു. മുമ്പ് ക്വലാംപൂരിലെ താമസത്തിന് മാത്രം പ്രതിമാസം 474 ഡോളർ (ഏകദേശം 41,000 രൂപ) ചെലവായിരുന്നു. ഇപ്പോൾ യാത്രാ ചെലവിന് വരുന്നത് 314 ഡോളർ (ഏകദേശം 27,000 രൂപ) ആണ്. സംഗീതവും പ്രകൃതിയുമെല്ലാം ആസ്വദിച്ചാണ് വിമാനയാത്ര. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യാനാണ് കൗറിന് താൽപ്പര്യം. ദിവസേനയുള്ള യാത്രക്ക് എയർ ഏഷ്യയും മികച്ച പിന്തുണയാണ് നൽകുന്നത്. എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും രാത്രി വീട്ടിൽ തിരിച്ചെത്തി മക്കളെ കാണുമ്പോൾ എല്ലാ ക്ഷീണവും അപ്രത്യക്ഷമാകുമെന്നും കൗർ പറയുന്നു.